Devi

Devi

Sunday, December 10, 2017

Srimad Devi Bhagavatham Nithyaparayanam: available in amazon.com

Srimad Devi Bhagavatham Nithyaparayanam: Retelling of Devibhagavatham (Malayalam Edition) (Malayalam) Paperback

644 pages

available in amazon.com







































https://www.amazon.com/Srimad-Devi-Bhagavatham-Nithyaparayanam-Devibhagavatham/dp/1981339663/ref=sr_1_1?s=books&ie=UTF8&qid=1512921149&sr=1-1









https://www.amazon.ca/Srimad-Devi-Bhagavatham-Nithyaparayanam-Devibhagavatham/dp/1981339663/ref=sr_1_1?ie=UTF8&qid=1513057654&sr=8-1&keywords=sukumar+canada

Saturday, December 2, 2017

ആമുഖം

ആമുഖം

കേവലം കളിക്കോപ്പെന്നപോലീ ജഗത്തിന്‍ 
സൃഷ്ടി,സ്ഥിതി,സംഹാരമാം ലീലയാടി
പരാ, പശ്യന്തീ, മദ്ധ്യമാ, വൈഖരീത്യാദി 
വാക്കായ് ഒളിഞ്ഞും തെളിഞ്ഞും വിളങ്ങി
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്കുപോലും 
വന്ദ്യയായ്, സംപ്രീതയായ് തിളങ്ങി
വാണീവൈഭവദേവിയായ് വിലസുന്നൊര-
മ്മയെൻ  വാക്കിലും ചേര്‍ക്കട്ടെ സാന്ദ്രാമൃതം

പഠിക്കാനായി ചെയ്തൊരു പുനരാഖ്യാനം:

വ്യാസരവിരചിതങ്ങളായ പുരാണങ്ങളില്‍വച്ച് ‘മഹാപുരാണം’ എന്ന് വിളിക്കപ്പെടുന്ന ശ്രീമദ്‌ ദേവീഭാഗവതം ആദ്യമായി എന്‍റെ കയ്യിലെത്തുന്നത് ശ്രീമാന്‍ ടി.എസ്. തിരുമുന്പിന്‍റെ ഭാഷാവിവര്‍ത്തനത്തിന്‍റെ രൂപത്തിലാണ്. ലളിതമായ കാവ്യഭാഷയില്‍ അദ്ദേഹമെഴുതിയത് വായിച്ചു തുടങ്ങുമ്പോഴേയ്ക്ക് ശ്രേയസ്സ് വെബ്സൈറ്റില്‍ അതാ ദേവീഭാഗവതത്തിന്‍റെ മൂലം, പതിനെണ്ണായിരം ശ്ലോകങ്ങളും ഉള്ളത് ശ്രീമാന്‍ എന്‍ പി  നമ്പ്യാതിരിയുടെ തര്‍ജ്ജിമസഹിതം മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നു. രണ്ടു പുസ്തകങ്ങളും ചേര്‍ത്തുവച്ച് വായിച്ചു തുടങ്ങിയപ്പോള്‍ കഥകളുടെ രസവും അതിലെ വേദാന്തസാരത്തിന്‍റെ തെളിച്ചവും നന്നായി ആസ്വദിച്ചുതുടങ്ങി. അത്  നവരാത്രിക്കാലവുമായിരുന്നു. ഈ മഹാപുരാണം വായിച്ചു ‘മനസ്സിലാക്കിക്കളയാം’ എന്ന  സ്വാര്‍ത്ഥപരമായ ആഗ്രഹത്തോടെയാണ് ഈ പുനരാഖ്യാനം തുടങ്ങി വച്ചത്. ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റുള്ളവര്‍ വായിക്കുന്നുണ്ടോ എന്നൊന്നും പ്രശ്നമായിരുന്നില്ല. മിക്കവാറും ദിവസങ്ങളില്‍ ദേവിയുടെ കഥകളിലും അമ്മയുടെ അദൃശ്യമെങ്കിലും അവാച്യമായ സ്നേഹലാളനത്തിലും മുഴുകി എഴുതുകയായിരുന്നു. ബ്ലോഗില്‍ നിന്നും അത് ഏതാണ്ടൊരു വര്‍ഷം ജന്മഭൂമി ദിനപ്പത്രത്തിലെ സംസ്കൃതി പേജുകളില്‍ വെളിച്ചം കണ്ടു. 323 അദ്ധ്യായങ്ങളില്‍ ദേവിയുടെ കഥകളും പൊരുളും ചുരുളഴിഞ്ഞപ്പോഴേയ്ക്ക് ഇതിന്‍റെ “understanding” നേക്കാള്‍ എനിക്ക് വഴങ്ങുന്നത് “standing under” ആണെന്ന് മനസ്സിലായി. ‘എഴുതിക്കഴിഞ്ഞസ്ഥിതിയ്ക്ക് ഇനി വായന തുടങ്ങണം’ എന്ന അവസ്ഥയിലായി ഞാന്‍ എന്നര്‍ത്ഥം. അത്രയ്ക്ക് ഗഹനവും ഗൂഢവുമാണിതിന്‍റെ വിഷയം.

ഈ മഹാപുരാണത്തിന്‍റെ പുനരാഖ്യാനത്തില്‍ എനിയ്ക്ക് സ്വന്തമെന്ന് അവകാശപ്പെടാന്‍ ദേവിയുടെ കൃപാകടാക്ഷമല്ലാതെ മറ്റൊന്നും തന്നെയില്ല. നമുക്ക് മുന്‍പേ അത്യുദാത്തമായ രീതിയില്‍ കഥകള്‍ പറഞ്ഞും കഥയിലെ നേര് തൊട്ടറിഞ്ഞും കടന്നുപോയവരുടെ വാക്കുകള്‍ കടമെടുത്തും കവര്‍ന്നെടുത്തും ദേവിയുടെ ചരിതമെടുത്തെഴുതിയെന്നേയുള്ളു. ഇതിലുള്ള ദേവീചരിതമാധുരി ആര്‍ക്കെങ്കിലും രസനിഷ്യന്തിയായി തോന്നുന്നുവെങ്കില്‍ അത് മൂലകൃതിയെഴുതിയ വ്യാസ ഭഗവാന്‍റെയും വിവര്‍ത്തനങ്ങളിലൂടെ അത് നമ്മിലെത്തിച്ചവരുടെയും സംഭാവനയാണ്. ഇതിലുള്ള പോരായ്മകള്‍ തുടക്കക്കാരനായ എന്‍റെ വകയാണ്.  സദയം ക്ഷമിച്ചാലും.

ഡോ. സുകുമാര്‍ കാനഡ.




സമര്‍പ്പണം: അമ്മയ്ക്ക്


സമര്‍പ്പണം:  അമ്മയ്ക്ക് 

കാരുണ്യദീപം

കൃപയാലുരുവായ കാരുണ്യദീപം
ഹൃദയാലുത്വമാം മാതൃഭാവം
കൈനീട്ടിപ്പുണരും കൈവല്യനിലയം
തത്ത്വ സ്വരൂപത്തിൻ പ്രത്യക്ഷഭാവം

അമ്മാ.. അനാദ്യന്തവെണ്മ
ആ മടിയിൽ എല്ലാരുമൊന്നെന്ന ഉണ്മ
അമ്മിഞ്ഞപ്പാലുപോൽ നിർമ്മലസ്നേഹം
കൊണ്ടുള്ളം തണുപ്പിക്കുമമ്മ

അമൃതസമാനമാം വാക്കിന്‍റെ തേൻ തുള്ളി
അകതാരിലിറ്റിക്കുമമ്മ – അമ്മ
അമൃതാനന്ദമാം സാന്ദ്രാനന്ദത്തിൻ
അതിരുകളില്ലാത്ത കോവിൽ... അമ്മ
അതിരുകളില്ലാത്ത കോവിൽ

അമ്മാ.. അനാദ്യന്തവെണ്മ
അവിടെയെല്ലാരുമൊന്നെന്ന ഉണ്മ
ആടിയുലയുമെൻ മനസ്സിലെ തിരിനാളം
നേരേ തെളിക്കുന്നതമ്മ
ധ്യാന സപര്യയ്ക്കു വഴികാട്ടിയായെന്‍റെ
മുൻപേ നടക്കുന്നതമ്മ

ആ ദുഗ്ദ്ധമൊന്നു മുകർന്നാൽപ്പിന്നെ
ആനന്ദമമൃതാക്കുമമ്മ- അമ്മ
അമൃതാനന്ദമാം സാന്ദ്രാനന്ദത്തിൻ
അതിരുകളില്ലാത്ത കോവിൽ... അമ്മ
അതിരുകളില്ലാത്ത കോവിൽ

സുകുമാര്‍

അവതാരിക - “അതുതന്നെ അദ്ധ്യാത്മവിദ്യ”

അവതാരിക 

“അതുതന്നെ അദ്ധ്യാത്മവിദ്യ”
കാവാലം ശശികുമാര്‍

ശ്രീ ദേവ്യൈ നമഃ
ആദിശങ്കരന്‍റെ 'സൗന്ദര്യലഹരി'യില്‍ മുപ്പത്തിയൊന്നാം ശ്ലോകം ഇങ്ങനെയാണ്:
''ചതുഃഷഷ്ട്യാ തന്ത്രൈഃ സമലമതിസന്ധായ ഭുവനം
സ്ഥിതസ്തത്തല്‍ സിദ്ധിപ്രസവ പരതന്ത്രൈഃ പശുപതിഃ
പുനസ്ത്വന്നിര്‍ബന്ധാദഖില പുരുഷാര്‍ത്ഥൈക ഘടനാ-
സ്വതന്ത്രം തേ തന്ത്രം ക്ഷിതിതലമവാതീതരദിതം''

ദേവീമാഹാത്മ്യം ഇത്ര സംഗൃഹമായി, ഗഹനമായി, ഇത്രത്തോളം സമഗ്രമായി കേവലം എഴുപത്തിയെട്ടക്ഷരങ്ങളിലൊതുക്കിയ ആദിശങ്കരനറിയാമായിരുന്നു, അതത് കാലത്ത് ദേവീ മാഹാത്മ്യം വ്യാഖ്യാനിക്കാനും വാഴ്ത്താനും വായിക്കാനും നിയോഗമുള്ളവരുണ്ടാകുമെന്ന്. അത് സത്യവുമായി. ജഗത്ത് മായയായിരിക്കെ, ബ്രഹ്മസത്യത്തെ കണ്ടെത്താനുള്ള വഴിയില്‍, ജഗന്നിയന്താ വായി മായാംബയിലും ബ്രഹ്മത്വം കല്‍പ്പിച്ച്, വിശ്വാസത്തിന്‍റെ ആദ്യപടികളിലെ ആശ്വാസമായും ദേവീസങ്കല്‍പ്പം സര്‍വ്വകാലവും വിരാജിക്കുന്നുവല്ലോ.

''ശ്രീ പരമേശ്വരന്‍ അതത് സിദ്ധികള്‍ ജനിപ്പിക്കുന്ന അറുപത്തിനാല് തന്ത്രങ്ങള്‍കൊണ്ട് സമസ്തപ്രപഞ്ചത്തെയും സന്ധാനം ചെയ്ത് സ്വസ്ഥനായി. എന്നാല്‍, ദേവിയുടെ നിറബന്ധത്താല്‍, അറുപത്തിനാല് തന്ത്രങ്ങളിലും വിവരിച്ചിരിക്കുന്ന പുരുഷാര്‍ത്ഥങ്ങളെല്ലാം സമാര്‍ജ്ജിക്കുന്നതി നുതകുന്ന ദേവീതന്ത്രത്തെ ഭൂമിയില്‍ അവതരിപ്പിച്ചു''വെന്നാണ് ആ ശ്ലോകത്തിലൂടെ ശങ്കരന്‍റെ സൗന്ദര്യസങ്കല്‍പ്പനം. അതാണ് ശ്രീവിദ്യോപാസനം.

ദ്വന്ദ്വങ്ങളുടെ ഈ പൂരണമാണ് സമ്പൂര്‍ണ്ണതയിലേക്കുള്ള മാര്‍ഗ്ഗം. പുരുഷാര്‍ത്ഥങ്ങള്‍ സാദ്ധ്യമാക്കുന്ന തന്ത്രങ്ങള്‍ പരമശിവന്‍ സന്ധാനം ചെയ്തപ്പോള്‍ ദേവി അതു പൂരിപ്പിച്ചു. ഇഹവും പരവും ചേരുന്ന, ഐഹികതയും ആത്മീയതയും ചേരുന്ന ദ്വന്ദ്വങ്ങളുടെ ചേര്‍ച്ച, അതാണല്ലോ ''ശിവഃശക്ത്യാ യുക്തി,'' അതുതന്നെയാണല്ലോ കവി കാളിദാസന്‍ സാഹിത്യത്തില്‍ പ്രാര്‍ത്ഥിച്ച ''വാഗര്‍ത്ഥാവിവ സംപൃക്തൗ വാഗര്‍ത്ഥ പ്രതിപത്തി”. ഇഹപരങ്ങളുടെ ഇരുകരകളും ചേര്‍ന്നാണ് ജീവനദിയുടെ ശാന്തമായ ഒഴുക്കിനു വഴിയൊരുക്കുന്നത്, അത് ഗംഗയോ, ഡോണോ, വോള്‍ഗയോ, മിസിസിപ്പിയോ ആയാലും.

അതുകൊണ്ടായിരിക്കണമല്ലോ പ്രഗത്ഭ സാങ്കേതികവിദഗ്ദ്ധനായ ഡോ. എ. പി. സുകുമാര്‍ കേരളത്തില്‍നിന്ന് കാനഡയിലെത്തിയതും ആദ്ധ്യാത്മികവഴികളില്‍ മനസാ സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ക്ക് വഴിതുറക്കുന്നതും. യോഗവാസിഷ്ഠം സ്വയം വായിച്ചാസ്വദിച്ച് അതുപ്രകാരം ജീവിക്കാന്‍ ശ്രമിച്ചാല്‍പോരാ, ആ വഴിയില്‍ മറ്റ് തല്‍പ്പരരേയും നയിക്കണമെന്ന് നിശ്ചയിക്കാന്‍ തോന്നും ചിലര്‍ക്ക്. അപ്പോള്‍ ഞാന്‍ അറിഞ്ഞ യോഗവാസിഷ്ഠം ഇങ്ങനെയെന്ന് അറിയിക്കാന്‍ തോന്നും അതിനു കഴിയുന്നവര്‍ക്ക്. അങ്ങനെയാണ് വ്യാഖ്യാനങ്ങള്‍ പിറക്കുന്നത്. അങ്ങനെ യുള്ളവര്‍ വ്യാഖ്യാനിക്കാനുണ്ടാവുമെന്ന ആദിശങ്കരന്‍റെ ഉറപ്പാണ് യോഗവാസിഷ്ഠത്തിന്‍റെ വിവര്‍ത്തനത്തിലൂടെയും  'ശ്രീമദ് ദേവീഭാഗവത'ത്തിന്‍റെ വ്യാഖ്യാനത്തിലൂടെയും  ഡോ. സുകുമാര്‍ കാനഡ യാഥാര്‍ത്ഥ്യമാക്കുന്നത്.

ബൃഹദ്രഥനെന്ന രാജാവിന്‍റെ കഥയുണ്ട് ദേവീഭാഗവതത്തില്‍. അദ്ദേഹം പൂര്‍വ്വജന്മത്തില്‍ ഒരു ചക്രവാകപ്പക്ഷിയായിരുന്നു. ഇരതേടി അലയവേ ഒരിക്കല്‍ അന്നപൂര്‍ണ്ണാദേവിയെ വലം വെച്ചു പറന്നു. ബോധപൂര്‍വ്വം ചെയ്തതല്ലെങ്കിലും ഈ കര്‍മ്മം വഴി അതിന് അസാമാന്യ സിദ്ധികള്‍ ലഭിച്ചു. രണ്ട് കല്‍പ്പകാലം സ്വര്‍ഗ്ഗവാസം കിട്ടി. പിന്‍ജന്മത്തില്‍ ത്രികാലജ്ഞാനവും ലഭിച്ചു. ദുഷ്ടജീവിതം നയിച്ചെങ്കിലും മരണവേളയില്‍, മകനായ നാരായണനെ വിളിച്ചപ്പോള്‍ സാക്ഷാല്‍ നാരായണന്‍ മോക്ഷം നല്‍കിയ അജാമിളന്‍റെ  കഥപോലെ; 'അബ്ദാര്‍ദ്ധേന ഹരിം പ്രസന്ന മകരോദൗത്താനപാദ'ന്‍റെ, 'സപ്താഹേന മോക്ഷം ലഭിച്ച നൃപഃ പരീക്ഷിതി'ന്‍റെ', ‘യാമാര്‍ദ്ധം കൊണ്ട് സായൂജ്യം നേടിയ പിംഗള'യുടെ കഥപോലെ, ബൃഹദ്രഥന്‍റെ വാക്കുകള്‍ ഡോ. സുകുമാര്‍ ഈ വ്യാഖ്യാനത്തില്‍ എഴുതുന്നത് അദ്ദേഹത്തിന്‍റെ നിലപാടുപ്രഖ്യാപനംകൂടിയാണെന്നു കരുതാം. ബൃഹദ്രഥനിലൂടെ പറയുന്നതിങ്ങനെ: ''ജഗദംബികയെ നിരന്തരം ധ്യാനിക്കുക തന്നെയാണ് ലോകത്ത് ഏറ്റവും മഹത്തായ കര്‍ത്തവ്യം. ദേവിയെ നിര്‍ഗുണയായോ സഗുണയായോ ആരാധിക്കാം.''

ശ്രീമദ് ദേവീഭാഗവതത്തിന് ശ്രീ.ടി.എസ്.തിരുമുന്‍പിന്‍റെ ഭാഷാവിവര്‍ത്തനവും ശ്രീ. എന്‍.വി.നമ്പ്യാതിരിയുടെ മൂലംവിവര്‍ത്തനവും ആധാരമാക്കി നടത്തിയ പുനരാഖ്യാനമാണ് സുകുമാറിന്‍റെ ഈ പ്രയത്‌നം. ഗഹനമായ വിഷയങ്ങളുടെ വ്യാഖ്യാനവും വിവര്‍ത്തനവും ഏറ്റവും ലളിതമാക്കുക എന്നതാണ്, വിഷയം അതിലളിതമായി ഉള്‍ക്കൊണ്ടുകഴിഞ്ഞാലുള്ള വെല്ലുവിളി. ഉള്ളിലുള്ളതു പറയാന്‍ അതിലളിതമായ മലയാളഭാഷ സമര്‍ത്ഥമായി ആവുന്നത്ര ഉപയോഗിക്കുന്നുവെന്നതാണ് ഈ പുനരാഖ്യാന ത്തിന്‍റെ പ്രത്യേകത.

നിത്യപാരായണത്തിന് ലക്ഷ്യമാക്കി തയ്യാറാക്കിയ ഈ ഭാഗവതത്തിന്‍റെ നാല്‍പ്പതാം  ദിവസം ദേവീദര്‍ശനത്തില്‍, ബ്രഹ്മാവിന്‍റെ വിവരണം ഡോക്ടര്‍ ഇങ്ങനെ എഴുതുന്നു: ''വിമാനം വീണ്ടും പൊങ്ങിപ്പറന്ന് ഇത്തവണയെത്തിയത് വന്‍തിരകളും ചുഴികളുമുള്ള അമൃതക്കടലിലാണ്. അതില്‍ മണിദ്വീപമെന്നു പേരായ ഒരു ദ്വീപ്. മന്ദാരം, പാരിജാതം എന്നുവേണ്ട സകലമാന ദിവ്യവൃക്ഷങ്ങളും അലങ്കരിക്കുന്ന മണിദ്വീപ് അതീവ മനോഹരമാണ്. അശോകം, ചെങ്കുറിഞ്ഞി, കൈത, ചമ്പകം, എന്നിവയാല്‍ എല്ലാടവും പ്രകൃത്യാ അലങ്കരിച്ച ഒരിടമാണത്. വണ്ടുകളുടെ മുരള്‍ച്ച, കുയിലുകളുടെ കളകളം, ദിവ്യമായ സുഗന്ധം, എന്നിവയാല്‍ സാന്ദ്രമാണ് മണിദ്വീപ്. അവിടെ രത്‌നക്കല്ലുകള്‍ പ്രശോഭിക്കുന്ന ഒരുത്തമമഞ്ചം വിമാനത്തില്‍ നിന്നേ ഞങ്ങള്‍ക്ക് ദൃശ്യമായിരുന്നു. അതിമൃദുലമായ കംബളം വിരിച്ച ആ മണിമഞ്ചത്തില്‍ ഒരു തരുണീമണി ഇരിക്കുന്നത് ഞങ്ങള്‍ കണ്ടു. അതിസുന്ദരി. ചുവന്ന പട്ടുടുത്ത രക്തശോഭയാര്‍ന്ന കണ്ണുകളുള്ള, ഒരുകോടി ഇടിമിന്നലുകള്‍ക്ക് സമാനമായ ശോഭയുള്ള ആ ദേവിക്ക് ലക്ഷ്മീദേവിയേക്കാള്‍ അഴകുണ്ട്. സൂര്യന്‍റെയത്ര ശോഭയുണ്ട്. പാശം, അങ്കുശം, വരദം, അഭയം, എന്നീ ചതുര്‍ മുദ്രകള്‍ ധരിച്ച ഈ ദേവി സാക്ഷാല്‍ ഭുവനേശ്വരിതന്നെയാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കി...''
സൗന്ദര്യ ലഹരിയില്‍ ''സുധാ സിന്ധോര്‍മദ്ധ്യേ സുരവിടപിവാടീ പരിവൃതേ, മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ...'' എന്ന് ശങ്കരന്‍ കണ്ട കാഴ്ചയുടെ എത്ര സുന്ദരമായ, ലളിതമായ മലയാളം.

അറിയുക, അറിഞ്ഞത് അറിയിക്കുക, അറിവ് പരത്തുക, അതുതന്നെയാണല്ലോ അദ്ധ്യാത്മവിദ്യ.

------------------------------------------------------------------------------------------------------------------
ജന്മഭൂമി ദിനപ്പത്രത്തിന്‍റെ സഹപത്രാധിപരാണ് ശ്രീ കാവാലം ശശികുമാര്‍. യോഗവാസിഷ്ഠം നിത്യപാരായണരൂപത്തില്‍ വിവര്‍ത്തനം ചെയ്തപ്പോഴും ശ്രീമദ്‌ ദേവീഭാഗവതം പുനരാഖ്യാനം ചെയ്തപ്പോഴും അത് ദിനംതോറും ജന്മഭൂമിയിലെ സംസ്കൃതി പംക്തിയില്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുത്തതും ശ്രീ ശശികുമാര്‍ തന്നെയാണ്. മലയാളത്തിലെ ദേശീയ ദിനപ്പത്രത്തിന്‍റെ പ്രഗല്‍ഭനായ പത്രാധിപര്‍ മാത്രമല്ല, അറിയപ്പെടുന്ന ഒരെഴുത്തുകാരനും കവിയും ആത്മീയ വിഷയങ്ങളില്‍ അവഗാഹമുള്ളയാളുമാണ് ശ്രീ കാവാലം ശശികുമാര്‍

Thursday, November 30, 2017

ദിവസം 323. ശ്രീമദ്‌ ദേവീഭാഗവതം. 12.14. പുരാണഫലദർശനം

ദിവസം 323.  ശ്രീമദ്‌ ദേവീഭാഗവതം. 12.14. പുരാണഫലദർശനം

ശ്രീമദ്‌ ദേവീഭാഗവതം നിത്യപാരായണം അവസാനിക്കുന്നു. 

അർധശ്ലോകാത്മകം യത്തു ദേവീവക്ത്രാബ്ജനിർഗതം
ശ്രീമദ്ഭഗവതം നാമ ദേവീ സിദ്ധാന്തബോധകം
ഉപദിഷ്ടം വിഷ്ണവേ യദ് വടപത്രനിവാസിനേ
ശതകോടി പ്രവിസ്തീർണ്ണം തത്കൃതം ബ്രഹ്മണാ പൂരാ

സൂതൻ പറഞ്ഞു.: പണ്ട് ആലിലയിൽ കിടന്ന വിഷ്ണുവിനായി ദേവി സ്വയം ഒരു ശ്ലോകാർധമായാണ് ദേവീഭാഗവതം ഉപദേശിച്ചത്. ബ്രഹ്മാവാ ശ്ലോകാർധത്തെ നൂറു കോടി ശ്ലോകങ്ങളാൽ വിസ്തരിച്ചു. അതിന്റെ സാരമെടുത്ത് വ്യാസമഹർഷി പന്ത്രണ്ട് സ്കന്ധങ്ങളും പതിനെണ്ണായിരം ശ്ലോകങ്ങളും ഉള്ള ദേവീഭാഗവതം ഒരു പുരാണമാക്കി. ഇന്നും ബഹു വിസ്തൃതമായ ആ പുരാണം ദേവലോകത്തുണ്ട്.

ഇതിലും പുണ്യപ്രദമായ മറ്റൊരു പുരാണമില്ല. ഇതിലേയ്ക്ക് വയ്ക്കുന്ന രോ ചുവടും അശ്വമേധയാഗഫലം നൽകുന്നതാണ്. ഈ പുരാണം പാരായണം ചെയ്യുന്നയാൾക്ക് പുതുവസ്ത്രവും ആഭരണങ്ങളും നൽകി ആദരിക്കുക. വ്യാസബുദ്ധിയോടെ ആ പൗരാണികന്റെ സമീപമിരുന്ന് പുരാണം കേൾക്കുക.

സ്വയം എഴുതിയോ അല്ലെങ്കിൽ എഴുതിച്ചോ പുരാണം പകർത്തി  കന്നിമാസത്തിലെ പൗർണ്ണമിയ്ക്ക് ഒരു സുവർണ്ണ പീഠത്തിൽ വച്ച് ദക്ഷിണാ സഹിതം ഈ ഗ്രന്ഥം പാരായണത്തിനായി പുരാണജ്ഞന് നൽകണം. കറവയുള്ള ഒരു കപിലപ്പശുവിനെയും കൂടെ നൽകണം. ഇതിലുള്ള അദ്ധ്യായത്തിന്റെയത്രയെണ്ണം ബ്രാഹ്മണർക്കും സന്യാസിമാർക്കും കുമാരിമാർക്കും അവരെ ദേവിയായി ഭാവനയിൽ കണ്ട് വസ്ത്രാഭരണങ്ങളും അന്നവും പൂക്കളും നൽകി അവരെ പൂജിക്കുക . ഇങ്ങിനെ പുരാണദാനം ചെയ്താൽ ഭൂദാനം ചെയ്തതിന്റെ ഫലം ലഭിക്കും. ഈ ലോകജീവിതം സുഖമയമാവുകയും ഒടുവിൽ സാധകന്‍ ദേവീസവിധമണയുകയും ചെയ്യും.

നിത്യവും ദേവീഭാഗവതം കേൾക്കുന്നവന് ദൗർലഭ്യമായി ഒന്നുമില്ല. അപുത്രന് പുത്രൻ, ധനാർത്ഥിക്ക് ധനം, വിദ്യാർത്ഥിക്ക് വിദ്യ, ലോകത്ത് കീർത്തി എന്നിവയാണ് നിത്യപാരായണത്തിന്റെ ഫലം. വന്ധ്യകളുടെ സകള്‍ ദോഷങ്ങളും ഇതിനാല്‍  തീരും. ഏതു ഗൃഹത്തിലാണോ ദേവീ ഭാഗവതം വച്ചു പൂജിക്കുന്നത്, അവിടെ ലക്ഷ്മിയും സരസ്വതിയും ഒരുമിച്ചു വാഴും.

വേതാള രാക്ഷസ ഡാകിനികൾ ആ ഗൃഹത്തിലേക്ക് നോക്കുക കൂടിയില്ല. ജ്വരബാധിതനെ തൊട്ടുകൊണ്ട് ഒരു മണ്ഡലക്കാലം ഈ പുരാണം പഠിച്ചാല്‍  ജ്വരം വിട്ടുമാറും. പത്താവർത്തി പഠിച്ചാൽ ക്ഷയരോഗം പോലും മാറും.

ദിനവും സന്ധ്യാകർമ്മം ചെയ്ത ശേഷം ഓരോരോ  അദ്ധ്യായങ്ങളായി ഈ പുരാണം പഠിക്കുന്നവൻ ജ്ഞാനിയാവും. ശുഭാശുഭങ്ങളറിയാൻ ശകുനം നോക്കനും ഈ ഗ്രന്ഥം ഉപയോഗിക്കാം.

നവരാത്രികാലത്ത് ഈ ഗ്രന്ഥം പഠിക്കുന്നതു കൊണ്ട് ശ്രീദേവീപ്രീതി നേടാം. ദേവീപ്രീതി നേടിയാൽ പിന്നെ എന്തെന്തു ഫലങ്ങൾ വേണമെങ്കിലും മുന്നിലെത്തുമല്ലോ. ശൈവരും വൈഷ്ണവരും  അവരുടെ ഇഷ്ട ശക്തികളായ ഉമ, രമ എന്നിവരെ പ്രീതിപ്പെടുത്താനും സൗരവരും ഗാണപത്യരും അവരവരുടെ ഇഷ്ടദേവതാപ്രീതിക്കായും നവരാത്രിക്ക് ഈ പുരാണം പഠിക്കണം. ഈ പുരാണത്തോട് ആർക്കും എതിർപ്പില്ല. വായിക്കാനറിയാത്ത സ്ത്രീകൾക്കും ശൂദ്രർക്കും ഈ പുരാണം നിത്യവും മറ്റുള്ളവര്‍ വായിച്ചു കേൾക്കാവുന്നതാണ്.

ചുരുക്കത്തിൽ പറഞ്ഞാൽ ഈ പുരാണം വേദസാരം തന്നെയാണ്. ഇതു വായിക്കുന്നതും പഠിക്കുന്നതും വേദം പഠിക്കുന്നതിനു തുല്യമാണ്.

സച്ചിദാനന്ദ സ്വരൂപിണിയും 'ഹ്രീം' ബീജവാച്യയുമായ ഗായത്രീദേവിയെ ഞാൻ നമിക്കുന്നു. ദേവി നമ്മുടെ ബുദ്ധിക്ക് തെളിവേകട്ടെ.

ഇങ്ങിനെ ദേവിയെ നമിച്ച് പുരാണമവസാനിപ്പിച്ച സൂതനെ നൈമിശാരണ്യവാസികൾ പൂജിച്ച് ബഹുമാനിച്ചു. ദേവീ പാദാംബുജങ്ങളിൽ അർച്ചന ചെയ്തും ദേവീചരിതം കേട്ടും കൃതാർത്ഥരായ തപോധനൻമാർ പുരാണത്തിന്റെ പ്രഭാവത്താൽ നിർവൃതചിത്തരായി.

"ഞങ്ങള്‍ക്ക് ഭവസാഗരതരണത്തിനായി എത്തിച്ചേർന്ന തോണിയാണങ്ങ്" എന്ന് നൈമിശാരണ്യവാസികൾ സൂതനെ സ്തുതിച്ച് നമസ്ക്കരിച്ചു.

നാന്മറയുടെ സാരസത്തയായ ദേവീ ഭാഗവതം നിത്യപാരായണം എന്ന ഗ്രന്ഥം സകല നിഗമതത്വങ്ങളും ഉൾക്കൊള്ളുന്നു. ഈ പുരാണ കഥാപീയൂഷം മുനിസംഘത്തെകേൾപ്പിച്ച് അവർക്ക് മംഗളം നേർന്ന് ജഗദംബികയുടെ പാദകമലങ്ങളിലെ തേൻ നുകരുന്ന വണ്ടായ സൂതൻ നൈമിശാരണ്യത്തിൽ നിന്നും നിർഗമിച്ചു.  മറ്റൊരിടത്ത് സൂതനിലൂടെ ദേവീഭാഗവതം അനർഗ്ഗതം നിർഗ്ഗളിക്കുന്നതും പ്രതീക്ഷിച്ച് സജ്ജനങ്ങൾ  കാത്തിരിക്കുന്നുണ്ടായിരുന്നു.

ശ്രീമദ്‌ ദേവീഭാഗവതം നിത്യപാരായണം സമ്പൂര്‍ണ്ണം.

ഓം നമോ ഭഗവതേ വാസുദേവായ
അമ്മേ നാരായണ

ആപദി കിം കരണീയം?
സ്മരണീയം ചരണയുഗളമംബായ

ഹരി: ഓം
ശ്രീ ഗുരുഭ്യോ നമ:
അവിഘ്നമസ്തു'

ദിവസം 322. ശ്രീമദ്‌ ദേവീഭാഗവതം. 12.13. പരീക്ഷിദുദ്ധരണം

ദിവസം 322.  ശ്രീമദ്‌ ദേവീഭാഗവതം. 12.13. പരീക്ഷിദുദ്ധരണം

ഇതി തേ കഥിതം ഭൂപയദൃത് പൃഷ്ടം ത്വയാനഘ
നാരായണേന യത് പ്രോക്തം നാരദായ മഹാത്മനേ
ശ്രുത്വൈതത്തു മഹാദേവ്യാ: പുരാണം പരമാദ്ഭുതം
കൃതകൃതോ ഭവേൻമർത്യോ ദേവ്യാ: പ്രിയതമോ ഹി സ:

വ്യാസൻ പറഞ്ഞു: അല്ലയോ മഹാരാജാവേ അങ്ങ് ചോദിച്ച കാര്യങ്ങൾക്കെല്ലാം ഞാൻ മറുപടി പറഞ്ഞു. ശ്രീ നാരായണൻ നാരദമഹർഷിയ്ക്ക് പറഞ്ഞു കൊടുത്ത കഥകളും മഹാശയനായ അങ്ങേയ്ക്ക് പറഞ്ഞു തന്നു. പരമാദ്ഭുതമായ ഈ ദേവീ പുരാണം കേൾക്കുന്ന മനുഷ്യൻ ജീവിതത്തിൽ  കൃതാർത്ഥനായിത്തീരുന്നു.  മാത്രമല്ല അവനിൽ ദേവി സംപ്രീതയുമാകും.

മഹാരാജാവേ, അങ്ങ് പിതാവിന്റെ സദ്ഗതിയ്ക്കായി അംബായജ്ഞം തുടങ്ങിയാലും. പിതാവിന്റെ മരണാനന്തരഗതിയെപ്പറ്റി നീ ആകുലനാകയാൽ അത് പോക്കാൻ സർവ്വോത്തമമായ ദേവീമന്ത്രം സ്വീകരിച്ചാലും, അത് വിധിപോലെ കൈക്കൊണ്ട് നിന്റെ ജന്മം സഫലമാക്കിയാലും.

സൂതൻ പറഞ്ഞു: വ്യാസന്റെ വാക്കുകൾ കേട്ട് മഹാരാജാവായ ജനമേജയൻ മഹർഷി യിൽ നിന്നും ദീക്ഷാവിധിയോടെ പ്രണവാത്മകമായ ദേവീമന്ത്രം അപേക്ഷിച്ചു വാങ്ങി. നവരാത്രിയ്ക്ക് ധൗമ്യാദി മുനിമാരെ കൊട്ടാരത്തിലേയ്ക്ക് വിളിച്ചു വരുത്തി യാതൊരുവിധ ലുബ്ധും കൂടാതെ ബ്രാഹ്മണരെക്കൊണ്ട് അംബാമഖം നടത്തിച്ചു. ഈ ദേവീഭാഗവത പുരാണം ദേവിയുടെ മുന്നിൽ വച്ച് പാരായണം ചെയ്ത് ഭഗവതിയെ പ്രസന്നയാക്കി.

ബ്രാഹ്മണർക്കും സുവാസിനികൾക്കും സന്യാസിമാർക്കും കുമാരിമാർക്കും അനാഥർക്കും ദീനർക്കുമെല്ലാം കയ്യയച്ച് ദാനം ചെയ്ത്, മൃഷ്ടാന്നഭോജനവും നൽകി സംപ്രീതരാക്കി. അതിവിപുലമായി നടത്തിയ അംബായജ്ഞം കഴിഞ്ഞ് ജനമേജയൻ കൊട്ടാരത്തിൽ വിശ്രമിക്കവേ ആകാശമാർഗ്ഗത്തിലൂടെ മഹതിയിൽ ഗാനമാലപിച്ചു കൊണ്ട് മഹാമുനിയായ  നാരദൻ ആഗതനായി. കത്തുന്ന തീ പോലുള്ള തേജസ്സിനുടമയായ നാരദമഹർഷിയെ രാജാവ് അർഘ്യപാദ്യാദികൾ നൽകി സ്വീകരിച്ചു. കുശലത്തിനു ശേഷം രാജാവ് മഹർഷിയുടെ ആഗമനോദ്ദേശം ആരാഞ്ഞു.

രാജാവ് പറഞ്ഞു: "മഹർഷേ, അങ്ങിപ്പോൾ എവിടെ നിന്നാണ് വരുന്നത്? എന്താണ് ആഗമനോദ്ദേശം? അങ്ങയുടെ സാന്നിദ്ധ്യം മൂലം  ഞാൻ സനാഥനും കൃതകൃത്യനുമായി."

നാരദമഹർഷി പറഞ്ഞു: "രാജാവേ, ഞാൻ ദേവലോകത്ത് ഒരാശ്ചര്യം ദർശിച്ചു. അക്കാര്യം അങ്ങയോട് പറയാനാണിപ്പോൾ പറന്നെത്തിയത്. കർമ്മദോഷം കൊണ്ട് ദുർഗതിയിലായ നിന്റെ പിതാവ് ഇപ്പോള്‍ ദിവ്യശരീരിയായി ദേവൻമാരാൽ സ്തുതിക്കപ്പെട്ട് അപ്സരസ്സുകളാൽ പരിസേവിതനായി ശ്രേഷ്ഠമായൊരു വിമാനത്തിലേറി ദേവിയുടെ മണിദ്വീപിലേയ്ക്ക് പോവുന്ന കാഴ്ച ഞാൻ കണ്ടു. ദേവീഭാഗവതം കേൾക്കയാലും അങ്ങ് അംബായജ്ഞം നടത്തിയതിനാലുമാണ് അങ്ങയുടെ പിതാവിന് സത്ഗതി പ്രാപിക്കാൻ കഴിഞ്ഞത്. അങ്ങ് ധന്യനും അങ്ങയുടെ ജീവിതം സഫലവുമായി എന്നറിയുക. പിതാവിനെ നരകത്തിൽ നിന്നും കയറ്റി പുത്രനാമത്തെ അങ്ങ് അന്വർത്ഥമാക്കി. നിന്റെ ഖ്യാതി ലോകമെങ്ങും പരന്നിരിക്കുന്നു.

സൂതന്‍ പറഞ്ഞു:  വ്യാസവചനങ്ങൾ കേട്ട രാജാവ് മഹർഷിയുടെ പാദങ്ങളിൽ വീണ് നമസ്ക്കരിച്ചു.

"ദേവദേവ, അങ്ങയുടെ വാക്കുകൾ കേട്ട്, അങ്ങയുടെ അനുഗ്രഹത്താൽ  ഞാന്‍ ധന്യധന്യനായി. ഇനിയാ പാദങ്ങളിൽ വീണു നമസ്ക്കരിക്കുക എന്നതുമാത്രമേ എനിക്കു ചെയ്യാനുള്ളൂ. അങ്ങേയ്ക്കായി പ്രത്യുപകാരം ചെയ്യാൻ ഞാൻ യോഗ്യനല്ല. അവിടുത്തെ കൃപ എന്നും എന്നാലുണ്ടാവണേ"  എന്ന് രാജാവ് പറഞ്ഞപ്പോൾ മഹർഷി അദ്ദേഹത്തെ അനുഗ്രഹിച്ചു.

"മഹാരാജാവേ, എല്ലാമുപേക്ഷിച്ച് അങ്ങ് ദേവിയുടെ പാദാംബുജങ്ങളെ ആശ്രയിച്ചു കൊള്ളുക. നിത്യവും ദേവീഭാഗവതം പാരായണം ചെയ്യുക. നിത്യവും മുടക്കം കൂടാതെ ഉത്സാഹപൂർവ്വം അംബായജ്ഞം നടത്തുക. അങ്ങിനെ അങ്ങേയ്ക്ക് അനായാസം സംസാരക്കടൽ കടക്കാനാവും.

ഹരി, രുദ്രൻ തുടങ്ങിയവരുടെ പുരാണങ്ങളും പ്രചാരത്തിലുണ്ടെങ്കിലും ദേവീഭാഗവതത്തിന്റെ പതിനാറിലൊന്ന് മാഹാത്മ്യം പോലും അവയ്ക്കില്ല. ഇത് സാക്ഷാൽ മൂലപ്രകൃതിയെ പ്രതിപാദിക്കുന്നതും സകലപുരാണങ്ങളുടേയും വേദങ്ങളുടേയും സാരസാരവുമാണ്. ഇതിനു തുല്യം മറ്റൊന്നില്ല. വേദം പഠിച്ചാലുള്ള പുണ്യമാണ് ഈ പഠിച്ചാൽ ഉണ്ടാവുക. അതു കൊണ്ട് ജനമേജയാ, അൽപ്പം ബുദ്ധിമുട്ടിയായാലും വിദ്വാൻമാർ ഇത് നിത്യവും പഠിക്കണം."

ഇങ്ങിനെ രാജാവിനെ ഉപദേശിച്ചനുഗ്രഹിച്ച് മഹർഷി ബാദരായണൻ എന്ന വ്യാസമുനി  അവിടെ നിന്നു പോയി. സഭയിൽ സന്നിഹിതരായ മുനിമാരും അവരവരുടെ സ്ഥാനങ്ങളിലേയ്ക്ക് മടങ്ങി. എല്ലാവരും ദേവീഭാഗവതത്തെ പ്രശംസിക്കകയം സ്തുതിക്കുകയും ചെയ്തു. മുനിമാരുടെ ഉപദേശപ്രകാരം ദേവീഭാഗവതം നിത്യപാരായണം ചെയ്ത് ജനമേജയൻ സദാ സന്തുഷ്ടചിത്തത്തോടെ രാജ്യഭാരം തുടർന്നു.

ദിവസം 321. ശ്രീമദ്‌ ദേവീഭാഗവതം. 12.12. ചിന്താമണിഗൃഹവർണ്ണനം

ദിവസം 321.  ശ്രീമദ്‌ ദേവീഭാഗവതം. 12.12. ചിന്താമണിഗൃഹവർണ്ണനം

തദേവ ദേവീസദനം മദ്ധ്യഭാഗേ വിരാജതേ
സഹസ്രസ്തംഭസംയുക്താശ്ചത്വാരാസ്തേഷു മണ്ഡപാ:
ശൃംഗാരമണ്ഡപശ്ചൈകോ മുക്തിമണ്ഡപ ഏവ ച
ജ്ഞാനമണ്ഡപസംജ്ഞസ്തു തൃതീയ: പരികീർത്തിത:

വ്യാസൻ തുടർന്നു: ആ പ്രകാശധോരണിയുടെ ഒത്ത നടുക്കായി ദേവിയുടെ സദനം കാണാം. ആയിരം സ്തംഭങ്ങളോടെയുള്ള നാലു മണ്ഡപങ്ങൾ അവിടെയുണ്ട്. ശൃംഗാര മണ്ഡപം, മുക്തി മണ്ഡപം, ജ്ഞാനമണ്ഡപം, ഏകാന്തമണ്ഡപം എന്നിവയാണ് ആ സ്ഥാനങ്ങൾ. നാനാധുപങ്ങൾ പുകച്ചും നാനാവിധാനങ്ങളാൽ അലങ്കരിച്ചും ആ മണ്ഡപങ്ങൾ കോടി സൂര്യപ്രഭയോടെ അതിസുന്ദരങ്ങളായി കാണപ്പെടുന്നു.

മണ്ഡപങ്ങൾക്ക് ചുറ്റുമായി കാശ്മീര പൂന്തോട്ടങ്ങളാണ്. പിച്ചകം, മുല്ല, തുടങ്ങിയ സുഗന്ധവല്ലികൾ നിറഞ്ഞ പൂവാടികകളിൽ കസ്തൂരിഗന്ധം ചൊരിഞ്ഞുകൊണ്ട് മാനുകൾ ഓടി നടക്കുന്നു. രത്നനിർമ്മിതമായ കൽപ്പടവുകൾ ഉള്ള മഹാപത്മതടാകത്തിലെ പൂക്കളിൽ നിന്നും തേനുണ്ട് മത്തരായ മധു ഭൃംഗങ്ങൾ മുരളുന്ന നാദമെങ്ങും കേൾക്കാം. അരയന്നങ്ങളും കുളക്കോഴികളും എല്ലായിടത്തും വിഹരിക്കുന്നു. പൂങ്കാവുകൾ കാറ്റിൽ നിറയെ സൗരഭ്യം പരത്തുന്നു.

ശൃംഗാര മണ്ഡപത്തിൽ അപ്സരസ്സുകൾ ദേവിക്കു ചുറ്റുമിരുന്ന് വിവിധ രാഗങ്ങളിൽ  ഗാനമാലപിക്കുന്നു.  മുക്തി മണ്ഡപത്തിന്റെ മദ്ധ്യത്തിലിരുന്ന് ശിവയായി ദേവി മുക്തിയേകുന്നു. ജ്ഞാനമണ്ഡപത്തിലിരുന്ന് ദേവി അംബികയായി ജ്ഞാനമരുളുന്നു. നാലാമത്തെ മണ്ഡപമായ ഏകാന്ത മണ്ഡപത്തിൽ ഇരുന്നു കൊണ്ട് ജഗത്തിന്റെ രക്ഷയെപ്പറ്റി ദേവി തന്റെ മന്ത്രിമാരുമായി പര്യാലോചിക്കുന്നു.

ചിന്താമണി ഗൃഹത്തിൽ പത്തു സോപാനങ്ങളുള്ള ഒരു മഞ്ചമുണ്ട്. ശക്തി തത്വാത്മകങ്ങളാണ് ആ സോപാനങ്ങൾ ഓരോന്നും. ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ, എന്നീ കാലുകളും  സദാശിവൻ അതിന്റെ പലകയുമാണ്. അതിനു മുകളിലാണ് ഭുവനേശ്വരിയായ മഹാദേവി ഇരുന്നരുളുന്നത്. ലീലാർത്ഥമായി ദേവിക്ക് ഒരേസമയം മഹാദേവൻ, മഹാദേവി എന്നീ ഭാവങ്ങളുണ്ട്.

സൃഷ്ടിയുടെ സമാരംഭത്തിൽ മഹാദേവിയുടെ പാതിമെയ്യായി കന്ദർപ്പന്റെ ദർപ്പമകറ്റാൻ പോന്ന കാന്തിയോടെ മഹേശ്വരൻ ഉണ്ടായി. മഹേശ്വരന് അഞ്ചു മുഖങ്ങളും മൂന്നു കണ്ണുകളുമാണ്. വരദാഭയങ്ങളും മാനും മഴുവും കൈകളിലേന്തി എന്നും പതിനാറിൽ നിൽക്കുന്ന ആ ദേവദേവൻ സർവ്വേശ്വരൻ തന്നെയാണ്. മണിഭൂഷാവിഭൂഷിതനായ ശുദ്ധസ്ഫടികഛവിയുള്ള ദേവന്റെ കാന്തി കോടി സൂര്യൻമാർക്ക് തുല്യമത്രേ. ആ ദേഹത്തിന് കോടിചന്ദ്രന്റെ ശീതളിമയാണ്. മഹേശ്വരന്റെ വാമാങ്കത്തിൽ ഭുവനേശ്വരിയായി ദേവിയിരിക്കുന്നു.

നവരത്നഖചിതമായ കാഞ്ചിയും അരഞ്ഞാണും വൈരം പതിച്ച മറ്റംഗാഭരണങ്ങളും ധരിച്ച ദേവിയുടെ കാതിൽക്കിടക്കുന്ന തോടകൾക്ക് ശ്രീ ചക്രത്തിന്റെ ശോഭയാണ്. അതിന്റെ തിളക്കം ദേവിയുടെ സ്വതേ പ്രകാശപൂരിതമായ വദന ശോഭയ്ക്ക് ദീപ്തിയേകുന്നു. ദേവിയുടെ നെറ്റിത്തടം ചന്ദ്രക്കലയെ വെല്ലുന്നത്ര തിളക്കമാർന്നതത്രേ. ചെന്തൊണ്ടിപ്പഴം തോൽക്കുന്ന ചുണ്ടുകൾ, തിളക്കമാർന്ന കുങ്കുമപ്പൊട്ട്, കസ്തൂരി കൊണ്ട് തൊടുകുറി, സൂര്യചന്ദ്രപ്രഭമായ ദിവ്യ ചൂഡാമണി, ഉദയസൂര്യ പ്രഭാ കിരണങ്ങൾ പോലെ പ്രഭ.ചൊരിയുന്ന മൂക്കുത്തി, ചിന്താമണിപ്പതക്കം തൂങ്ങുന്ന മുത്തുമാല, ചന്ദനച്ചാറും കർപ്പൂര കുങ്കുമങ്ങളും പുരട്ടിയ കുച കുംഭങ്ങള്‍, ശംഖിനൊത്ത കഴുത്ത്, വിചിത്രങ്ങളായ ആഭരണങ്ങള്‍, താളിമാതളക്കുരുവിനൊക്കുന്ന ദന്തങ്ങള്‍, അമൂല്യ രത്നങ്ങൾ പതിച്ച കിരീടം, പ്രഭാപൂരിതമായ  മുഖകമലത്തിനു മുകളിൽ വണ്ടിനങ്ങളെന്ന പോലെ വിലസുന്ന ശ്യാമാഭയാർന്ന അളകങ്ങള്‍. കളങ്കമറ്റ ചന്ദ്രനെപ്പോലെ തെളിഞ്ഞ മുഖം, ഗംഗാജലത്തിലെ നീർച്ചുഴി പോലെ കുഴിഞ്ഞ പൊക്കിള്‍, മാണിക്യ മോതിരങ്ങൾ അണിഞ്ഞവിരലുകള്‍, താമരപ്പൂ ദളങ്ങളെപ്പോലെ നീണ്ട മൂന്നു കണ്ണുകള്‍, രത്ന കിങ്കിണികൾ കിലുങ്ങുന്ന കങ്കണങ്ങള്‍, തേച്ചുമിനുക്കിയ മഹാപത്മരാഗത്തിന്റെ കാന്തി, മാണിക്യ മുത്തൊളി ചിന്നുന്ന പാദസരങ്ങള്‍, രത്നാംഗുലികൾ അലങ്കരിച്ച കൈകള്‍, നാനാഭരണവിഭൂഷിതമായ മാർക്കച്ച, മുടിയിൽ ചൂടിയ പിച്ചകപ്പൂമണത്താൽ ആകൃഷ്ടരായി പറന്നെത്തുന്ന കരിവണ്ടുകള്‍, തടിച്ചുയർന്ന വട്ടപ്പോർ കൊങ്കകള്‍, വരദം, അഭയം, തോട്ടി, കയർ, എന്നിവയേന്തിയ നാലു തൃക്കരങ്ങള്‍, ശൃംഗാരലാവണ്യരസ സമ്പന്നമായ ആടകള്‍ എല്ലാം സമ്യക്കായി ചേര്‍ന്ന് വിരാജിക്കുന്ന ദേവിയുടെ മൊഴികള്‍  വീണാനാദത്തിന്റെ മധുരിമയെ വെല്ലുന്നതാണ്. കോടി കോടി സൂര്യചന്ദ്രൻമാരെ വെല്ലുന്ന കാന്തിയും തേജസ്സും തൂകി ദാസീസഞ്ചയങ്ങളാലും സകലദേവതമാരാലും  പരിസേവിതയായി ഇച്ഛാശക്തി, ജ്ഞാനശക്തി,  ക്രിയാശക്തി എന്നീ ശക്തിത്രയത്തോട് ചേർന്ന് ദേവിയവിടെ ഉല്ലസിച്ചു വിളയാടുന്നു. ലജ്ജാ, കീർത്തി ക്ഷമാകാന്തി, തുഷ്ടി, പുഷ്ടി, ദയാ, ബുദ്ധി, മേധാ സ്മൃതി, ലക്ഷ്മി എന്നിവ മൂർത്തീരൂപമെടുത്ത അംഗനമാരായി ദേവിയെ സേവിക്കുന്നു. അവിടെ ജയ, വിജയ, നിത്യാ, വിലാസിനി, ദോഗ്ധ്രീ, അഘോരാ, മംഗളാ, നവ എന്നീ പീഠശക്തികളും സേവനനിരതരായിരിക്കുന്നു.

ദേവിയുടെ ഇരു ഭാഗത്തുമുള്ള ശംഖം, പത്മം എന്നീ നിധികളിൽ നിന്നും സപ്തധാധുക്കൾ നിറഞ്ഞ നവരത്നമയവും സ്വർണ്ണമയവുമായ അനേകം നദികൾ ഒഴുകി അമൃതക്കടലിൽ ചെന്ന് പതിക്കുന്നു.  ഭുവനേശ്വരിയയ ദേവി ഇടതുഭഗത്ത് വിരാജിക്കുന്നതിനാലാണ് മഹേശന് സർവ്വേശപദവി ലഭിച്ചത്. ഈ ചിന്താമണി ഗൃഹത്തിന് ആയിരം യോജന വലുപ്പമുണ്ടെന്ന് അറിവുള്ളവർ പറയുന്നു. അതിനു ചുറ്റിനും അത്യുയരത്തിൽ മതിലുകളുണ്ട്.  ഓരോ കോട്ടയും തൊട്ടു മുൻപിലത്തേതിനേക്കാൾ ഇരട്ടി ഉയരത്തിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. ആ കോട്ടകൾ ആധാരമൊന്നുമില്ലാതെ ആകാശത്ത് നിലകൊള്ളുന്നു. ആ വൻമതിലുകൾ സൃഷ്ടി പ്രളയ ചക്രത്തിന് അനുസരിച്ച്‌ നിവരുകയും ചുരുളുകയും ചെയ്യുന്നു. ദേവിയുടെ സാന്നിദ്ധ്യം മൂലം മറ്റു കോട്ടകളേക്കാൾ പ്രഭാഞ്ചിതമാണ് ചിന്താമണിഗേഹം.

മർത്ത്യലോകത്തും നാഗലോകത്തും ദേവലോകത്തുമെന്നു വേണ്ട ബ്രഹ്മാണ്ഡങ്ങളിലെ ദേവീയുപാസകരെല്ലാം എത്തിച്ചേരുന്നത് ഇവിടെയത്രേ. ദേവ്യർച്ചനയിൽ മുഴുകി ദേവീക്ഷേത്രങ്ങളിൽത്തന്നെ കിടന്ന് ദേഹമുപേക്ഷിക്കാനിടയായവർ ഇവിടുത്തെ നിത്യമഹോത്സവത്തിൽ പങ്കാളികളാവുകതന്നെ ചെയ്യും.

നെയ്യ്, പാല്, തൈര്, തേൻ, അമൃത്, മാമ്പഴച്ചാറ്, കരിമ്പിൻ ചാറ്, ഞാവൽപ്പഴച്ചാറ്, എന്നിവയൊഴുകുന്ന നദികളവിടെ സുലഭമാണ്.  ഇവിടുത്തെ വൃക്ഷങ്ങൾ സാധകമനോരഥത്തിലുള്ള ഫലവർഗ്ഗങ്ങളാണ് അപ്പപ്പോൾ ഉതിർക്കുന്നത്. ഇവിടെയുള്ള വാപീകൂപങ്ങൾ നിറഞ്ഞുള്ള തെളിനീർ കുടിച്ചാൽപ്പിന്നെ അവരുടെ വാഞ്ഛിതങ്ങൾ എല്ലാം നടപ്പാവുന്നു. ഇവിടെയുള്ള ഒരാൾക്കും ജരാനരകൾ ബാധിക്കയില്ല. ചാന്താക്ലേശമോ മാത്സര്യബുദ്ധിയോ കാമക്രോധങ്ങളോ അവരെ ബാധിക്കില്ല. എന്നെന്നും അവര്‍ യുവാക്കളായി ഭാര്യമാരുമൊത്ത് ആദിത്യ തേജസ്സോടെ ഭുവനേശ്വരിയെ സദാ ഭജിക്കുന്നു.

അവിടെയുള്ള സാധകരിൽ ചിലർ സാലോക്യരും, ചിലർ സാമീപ്യമാർന്നവരും, ചിലർ സാരൂപ്യമാർന്നവരും ഇനിയും ചിലർ സായൂജ്യം പ്രാപിച്ചവരുമത്രേ. ബ്രഹ്മാണ്ഡത്തിലെല്ലൊടവും ഉള്ള ദേവിമാർ സമഷ്ടി രൂപത്തിൽ ഭുവനേശ്വരിയെ ഉപാസിക്കുന്നു. ഏഴു കോടി മഹാമന്ത്രങ്ങളും വിദ്യകളും ഉടലാർന്ന് മായാശബളരൂപയായി വർത്തിക്കുന്ന ദേവിയെ, സാമ്യാവസ്ഥാത്മികയായ ദേവിയെ, കാരണബ്രഹ്മത്തെ സേവിക്കാനവിടെ നിലകൊള്ളുന്നു.

സൂര്യചന്ദ്രൻമാർക്കോ മിന്നൽപ്പിണരുകൾക്കോ മണി ദ്വീപിന്റെ കോടി അംശം ദ്യുതി പോലുമില്ല. ഒരിടത്ത് പച്ചക്കല്ലൊളി, മറ്റൊരിടത്ത് പവിഴത്തിന്റെ പ്രഭ. ഒരിടത്ത് സൂര്യനും മിന്നലും ചേർന്ന ശോഭ. മറ്റൊരിടത്ത് മദ്ധ്യാഹ്ന സൂര്യപ്രഭ. ഇനിയുമൊരിടത്ത് കോടിമിന്നൽ പ്രവാഹം, ചിലേടത്ത് രത്നത്തിളക്കം. ചിലേടത്ത് കുങ്കുമാഭ. ഇന്ദ്രനീലക്കല്ലിൻ തിളക്കം, മാണിക്യ പ്രദീപ്തി,  മരതക്കല്ലിന്റെ പ്രഭാപൂരം, എന്നിവയാൽ മണിദ്വീപിലെ എല്ലാടവും പ്രോജ്വലത്തായി നിലകൊള്ളുന്നു.

ചിലയിടത്ത് കാട്ടുതീ പോലുള്ള വെളിച്ചം പരന്നിരിക്കുന്നു. ചിലയിടത്ത് ഉരുക്കിയ തങ്കത്തിളക്കം കാണാം. ചന്ദ്രകാന്തക്കല്ലും സൂര്യകാന്തക്കല്ലും പരത്തുന്ന വെട്ടമാണ് മറ്റിടങ്ങളിൽ. രത്നക്കുന്നുകൾ, രത്നക്കോട്ടകൾ, ഗോപുരങ്ങൾ, രത്ന പത്രങ്ങളും പഴങ്ങളും പൊഴിക്കുന്ന വൃക്ഷങ്ങൾ, പൂങ്കാവനങ്ങൾ, നൃത്തം വയ്ക്കുന്ന മയിലിനങ്ങൾ, കുയിലുകളുടെ കാകളിപ്പാട്ട് പ്രാവുകളുടെ കുറുകൽ, തത്തകളുടെ കിളിക്കൊഞ്ചൽ, എന്നിവയാൽ മണിദ്വീപ് അതിരമണീയമായി കാണപ്പെടുന്നു.

ലക്ഷക്കണക്കായ തെളിനീർ പൊയ്കകളിൽ നിറയെ പൂക്കളാണ്. അവയുടെ മദ്ധ്യത്തിൽ രത്ന പത്മങ്ങളുണ്ട്. സുഗന്ധ പരിമളം തൂകുന്ന കാറ്റാണെങ്ങും വീശുന്നത്. ചെറുകാറ്റിലിളകിയാടുന്ന വള്ളിച്ചെടികൾ, ചിന്താമണിച്ഛവികളാൽ തിളങ്ങുന്ന ആകാശം, രത്നപ്രഭ പ്രഭാസിക്കുന്ന ദിക്കുകൾ, മന്ദമായി വീശുന്ന സുഗന്ധ മാരുതൻ, മണിദീപങ്ങളും ധൂപങ്ങളും സദാ എരിയുന്ന മണ്ഡപങ്ങൾ, ദീപകോടികൾ പ്രതിഫലിക്കുന്ന കണ്ണാടിച്ചില്ലുകൾ, എന്നിവയാൽ മണി ദ്വീപ് സംഭ്രമാത്മകമായി പ്രശോഭിക്കുന്നു.

സമസ്ത ശൃംഗാരങ്ങൾ, സർവ്വൈശ്വര്യങ്ങൾ, സമസ്ത വിജ്ഞാനങ്ങൾ, സർവ്വ തേജസ്സുകൾ, സർവ്വോത്കൃഷ്ട ഗുണങ്ങൾ, സർവ്വവിക്രമങ്ങൾ, ദയകൾ, എന്നിവയുടെയെല്ലാം സാക്ഷാത്കാരം ഇവിടെയത്രേ.

രാജാനന്ദം മുതൽ ബ്രഹ്മാനന്ദംവരെയുള്ള എല്ലാ ആനന്ദനിലകളും ഇവിടെ അന്തർഭവിച്ചിരിക്കുന്നു. ശ്രീദേവിയുടെ പരമമായ സദനമാണീ സർവ്വ ലോകോത്തമമായ മണിദ്വീപം.  ഇതിനെപ്പറ്റി സ്മരിക്കുന്നതു പോലും പാപഹരമാണ്. മരണസമയത്ത് മണിദ്വീപം സ്മരണയിലുണർന്നാൽ ജീവന് അവിടെയെത്തിച്ചേരാം.

ഇത് പഠിച്ചാൽ ഭൂതപ്രേത പിശാചബാധകൾ പഠിതാവിനെ തീണ്ടുകയില്ല. പുതുതായി വീടുണ്ടാക്കുമ്പോഴും വാസ്തു പൂജ ചെയ്യുമ്പോഴും ഇതു വായിക്കുന്നത് അതീവ മംഗളകരമാണ്.